കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ സമസ്ത സുപ്രീം കോടതിയില്‍

 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭരണ ഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഖുര്‍ആര്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരാണ് ഹര്‍ജിക്കാരന്‍. അഡ്വ സുല്‍ഫിക്കറലിയാണ് അഭിഭാഷകന്‍. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ്് വിധിയെ ചോദ്യം ചെയ്ത് ഇതാദ്യമായാണ് കേരളത്തിലെ ഒരു സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത്.

ഖുര്‍ആനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചത്. മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖവും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മുഴുവന്‍ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്നും സമസ്ത വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ യൂണിഫോമിന് മുകളില്‍ അതേ നിറത്തിലുള്ള ശിരോ വസ്ത്രം ധരിക്കാന്‍ മുസ്ലിം പെണ്‍കുട്ടികളെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹിജാബുള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ക്ലാസ് റൂമുകളില്‍ ധരിക്കുന്നത് വിലക്കിയ ഇടക്കാല ഉത്തരവ് ശരിവെച്ച് കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി അന്തിമ വിധി പറഞ്ഞത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്.

 

Exit mobile version