അനിയന്‍ ജേഷ്ഠനെ ജീവനോടെ കുഴിച്ചു മൂടിയ സംഭവം; അമ്മയും പ്രതി, കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്

 

തൃശൂര്‍ ചേര്‍പ്പില്‍ അനിയന്‍ ജേഷ്ഠനെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്. ബാബുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. റിമാന്‍ഡിലായ സാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ന് പൊലീസ് അപേക്ഷ സമര്‍പ്പിക്കും.

ബാബുവിനെ കുഴിച്ചു മൂടിയത് ജീവനോടെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രതി സാബു നല്‍കിയിരുന്ന മൊഴി.

കേസില്‍ അമ്മയും പ്രതിയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമിക്കയിരുന്നു. അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെജെ സാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാര്‍ജ് ആയ ശേഷം രേഖപ്പെടുത്തും.

മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പൊലീസിനോടു പറഞ്ഞിരുന്നു. സാബുവിന്റെ സഹോദരന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടു ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

 

Exit mobile version