മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എല്‍.ഡി.എഫ് യോഗത്തിന് ശേഷം നിരക്ക് വര്‍ദ്ധനയില്‍ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തിയില്ലെങ്കില്‍ ജനജീവിതം
ഇന്നും ദുരിതത്തിലാവും.
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാ സമയത്ത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചര്‍ച്ച വേണമെന്നാണ് പറയുന്നതെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണ്. ഗതാഗതമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമര തീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
