സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം, ഹൈബി ഈഡന്റെ മുഖത്തടിച്ചു; ടി.എന്‍. പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും പൊലീസ് കൈയേറ്റം ചെയ്തു

 

സില്‍വര്‍ ലൈനിനെതിരായി പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞു. വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതാണ് പൊലീസ് തടഞ്ഞത്. പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍. പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും പൊലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറമേ നിന്ന് ആരേയും ഉള്‍പ്പെടുത്താതെ വിജയ്ചൗക്കില്‍ നിന്ന് എംപിമാര്‍ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനുശേഷം പാര്‍ലമെന്റിലേക്ക് പോകുകയെന്നതാണ് എംപിമാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഡല്‍ഹി പൊലീസ് വഴിയില്‍ തടയുകയായിരുന്നു.

ബാരിക്കേഡ് തട്ടിമാറ്റി മുന്നേറാന്‍ ശ്രമിച്ച ടി.എന്‍. പ്രതാപനെ പൊലീസ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ ഹൈബി ഈഡനും ബാരിക്കേഡ് മറികടന്നെത്തി. ഇതിനിടയില്‍ പൊലീസ് ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. കൂടുതല്‍ യുഡിഎഫ് എംപിമാര്‍ പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയതോടെ എംപിമാരെ പ്രതിരോധിക്കുന്നതിനപ്പുറം വിഷയം എംപിമാര്‍ക്കെതിരായ ആക്രമണത്തിലേക്ക് നീങ്ങി. ഡീന്‍ കുര്യാക്കോസിനെ വളഞ്ഞിട്ട് പിടിച്ച് ആക്രമിക്കാന്‍ ശ്രമമുണ്ടായി. കെ.സി. വേണുഗോപാലിനെതിരെയും കെ. മുരളീധരനെതിരെയും ബെന്നി ബെഹ്നാന്‍ എംപിക്കെതിരേയും കൈയേറ്റമുണ്ടായി.

വനിത പൊലീസുകാരെ പോലും ഉപയോഗപ്പെടുത്താതെ പുരുഷ പൊലീസ് രമ്യ ഹരിദാസിനേയും തടഞ്ഞു. തുടര്‍ന്ന് അതിക്രമം തടയാന്‍ ഹൈബി ഈഡന്‍ രമ്യയ്ക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്ന് പ്രതിഷേധവുമായി പാര്‍ലമെന്റിലെത്തിയ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം പിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും. പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപി നോട്ടീസ് നല്‍കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ച് ഒതുക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി നോട്ടീസില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് എതിര്‍ക്കുകയാണ്. സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിടുന്നത്. കേരളം മുഴുവന്‍ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

Exit mobile version