ഇനി മാസ്‌കില്ലെങ്കിലും കേസില്ല, ആള്‍ക്കൂട്ടവും നിയന്ത്രിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

 

ഇനി മാസ്‌കില്ലെങ്കിലും കേസില്ല. ആള്‍ക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാന്‍ ആണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേസുകള്‍ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.

കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തില്‍ ഒറ്റയ്ക്ക് കാറില്‍ പോകുമ്പോള്‍ പോലും മാസ്‌ക് വേണമെന്നായിരുന്നു നിബന്ധന. മാസ്‌കില്ലെന്ന് കണ്ടെത്തിയാല്‍ 500 രൂപ ഫൈന്‍ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിര്‍ദേശത്തോടെ മാറുന്നത്. ഫൈന്‍ അടപ്പിക്കാനുള്ള ചുമതല പൊലീസുകാര്‍ക്ക് ആയിരുന്നു.

രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ ഇളവ് നിലവില്‍ വരൂ.

അതേസമയം മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

Exit mobile version