നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യം

 

 

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടീസ് നല്‍കും.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്. കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

രണ്ട് മാസം മുന്‍പാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. മറ്റ് തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ ചോദ്യം ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മൂന്നു ദിവസമാണ് ദിലീപിനെ ചോദ്യംചെയ്തത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ്ശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നു എന്നും സായിശങ്കര്‍ ആരോപിക്കുന്നുണ്ട്. പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് സായി ശങ്കര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.

 

Exit mobile version