സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ശശി തരൂര്‍ പങ്കെടുക്കരുതെന്ന് സോണിയാഗാന്ധി

 

ശശി തരൂര്‍ എം.പിക്ക് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചത്.

വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സിപിഐഎം ജനങ്ങളെ കണ്ണീര്‍ കുടിപ്പിക്കുകയാണ്. നേതാക്കള്‍ പങ്കെടുത്താല്‍ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും കെ സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തത്. ഇടതുപക്ഷ വിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാന്‍ തയ്യാറായാല്‍ നേതാക്കളെ സ്വാഗതം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

 

Exit mobile version