നമ്പര്‍ 18 പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

 

നമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. വയനാട് സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നത്.

മാര്‍ച്ച് 14നാണ് കേസില്‍ സൈജു തങ്കച്ചന്‍ കീഴടങ്ങുന്നത്. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിനെ സമര്‍ദ്ദപ്പെടുത്തി കീഴടക്കുന്നതിനുള്ള നടപടി പൊലീസ് ശക്തമാക്കിയിരുന്നു. തുടര്‍ന്ന് 10.30യോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സിഐ അനന്തലാല്‍ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചന്‍ എത്തിയത്. അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസില്‍ സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ഇരുവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാറ്റും സൈജു തങ്കച്ചനും പ്രതികളാണ്.

തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ ആവര്‍ത്തിച്ചു. എന്നാല്‍ കോടതി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച അപ്പീലിലാണ് നിലവില്‍ കോടതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചത്.

 

Exit mobile version