സില്‍വര്‍ ലൈന്‍ പ്രതിഷേധം; പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം

 

സില്‍വര്‍ ലൈന്‍ പ്രതിഷേധത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാന്‍. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്നാണ് നിര്‍ദേശം.

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സില്‍വര്‍ ലൈനിനെതിരെ നാട്ടുകാര്‍ സംഘടിച്ച് രംഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷന്‍ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇവിടം സന്ദര്‍ശിച്ചിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂഗര്‍ഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശ വാസികള്‍. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജനങ്ങള്‍ സംഘടിച്ച് പ്ലക്കാര്‍ഡുകളുമായെത്തിയതോടെയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ച്ചത്.

മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചതെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ അറിയിച്ചു. ഇനി എന്ന് സര്‍വേ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രായമായവരും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ശരിയാഴ്ച്ചയും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

 

Exit mobile version