കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു; സ്വന്തം മക്കളെ പോലെ കണ്ടിരുന്ന കുട്ടികളാണ്; രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തി സുഹൃത്തായ ഫൈസലിനേയും കുടുംബത്തേയും രക്ഷിക്കാന്‍ സാധിക്കാതെ നിസഹായനായി നോക്കി നില്‍ക്കേണ്ടി വന്ന രാഹുല്‍ വിതുമ്പി

 

രാത്രി 12.35 ഓടെയാണ് രാഹുലിന് ഫൈസലിന്റെ കുട്ടികളായ അസ്നയുടേയും മെഹ്റുവിന്റേയും ഫോണ്‍ കോള്‍ വരുന്നത്. ‘ചേട്ട ഓടി വാ…രക്ഷിക്കൂ’ എന്നാണ് അവര്‍ പറഞ്ഞത്. ഫൈസലിന്റെ അയല്‍ വാസിയാണ് രാഹുല്‍. അസ്നയും മെഹ്റുവും രാഹുലിന്റെ വീട്ടില്‍ സ്ഥിരം കളിക്കാന്‍ പോകുമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരേയും സ്വന്തം മക്കളെ പോലെ കണ്ടിരുന്ന രാഹുലിനെ തന്നെയാണ് അപകടം സംഭവിച്ചപ്പോള്‍ ഇവര്‍ ആദ്യം വിളിച്ചതും.

ഫോണ്‍ കോളിന് പിന്നാലെ വീട്ടില്‍ നിന്ന് രാഹുല്‍ പെട്ടെന്നിറങ്ങി ഓടിച്ചെന്നപ്പോഴേക്കും അകത്ത് തീ കാണാമായിരുന്നു. മുന്‍വശത്തെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അത് ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോള്‍ കുടുംബമുള്ള കിടപ്പ് മുറിയും പൂട്ടിയ നിലയിലായിരുന്നു. കിടപ്പ് മുറിയുടെ വാതിലും ചവിട്ടി തുറന്നുവെങ്കിലും പെട്ടെന്ന് തീയാളി. ഫൈസലിന്റെ അച്ഛന്‍ ഹമീദ് ആ സമയത്ത് ജനലിലൂടെ വീണ്ടും പെട്രോള്‍ ഒഴിച്ചതാണ് തീ ആളികത്താന്‍ കാരണമായത്. ആളിക്കത്തിയ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബം കുളിമുറിയിലേക്കാണ് ഓടിക്കയറിയത്.

എന്നല്‍ ടാങ്കിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കി വിട്ടിരുന്നതിനാല്‍ കുളിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ല. മോട്ടര്‍ അടിച്ച് വെള്ളം വരാതിരിക്കാന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. കൂടുതല്‍ പെട്രോള്‍ ഒഴിക്കുന്നതില്‍ നിന്ന് ഫൈസലിന്റെ അച്ഛന്‍ ഹമീദിനെ പിന്തിരിപ്പിച്ചത് രാഹുലാണ്. അപ്പോഴേക്കും നാട്ടുകാരെല്ലാം ഓടിക്കൂടി. പക്ഷേ നാല് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

തന്റെ സുഹൃത്തായ ഫൈസലിനേയും കുടുംബത്തേയും രക്ഷിക്കാന്‍ സാധിക്കാതെ നിസഹായനായി നോക്കി നില്‍ക്കേണ്ടി വന്നു രാഹുലിന്. ആ നടുക്കത്തിലും ഭീതിയിലുമാണ് രാഹുല്‍. ‘വീടിനകത്ത് നിന്ന് കുട്ടികളുടെ കരച്ചില്‍ കേള്‍ക്കമായിരുന്നു. എന്റെ വീട്ടില്‍ കിടന്ന് വളര്‍ന്ന കുട്ടികളാണ്’- രാഹുല്‍ വിതുമ്പി.

കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.

മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശ വാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുല്‍ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Exit mobile version