ഗൂഢാലോചന കേസ്; തെളിവുകള്‍ നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങളെന്ന് ദിലീപ്

 

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നല്‍കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ എഫ്എ ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.

വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമെന്നും ദീലീപ് പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡ് ആയിരുന്നു എന്നും ദിലീപ് കോടതിയെ അറിയിച്ചു. കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. 2021 ഓക്ടോബര്‍ 26 ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കും. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.

 

Exit mobile version