കോവിഡ് വ്യാപനവും മരണ നിരക്കും കുറഞ്ഞു; മാസ്‌ക് മാറ്റുന്നത് മെല്ലെ മതി; ആരോഗ്യ വിദഗ്ധര്‍; മറ്റ് രാജ്യങ്ങളില്‍ കൂടിവരുന്ന കോവിഡ് വകഭേദം ഇവിടെ എങ്ങനെ ബാധിക്കുമെന്ന് ആകാംക്ഷ

 

സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണ നിരക്കും ഗണ്യമായി കുറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും മാസ്‌ക് ഒഴിവാക്കുന്നത് ആലോചിച്ച് മതിയെന്നാണ് ഭൂരിപക്ഷം ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലം കേസുകള്‍ കൂടുന്നത് ആശങ്കയാണ്.

കോവിഡ് സുനാമിയെന്നാണ് ജനുവരിയില്‍ ആഞ്ഞടിച്ച മൂന്നാം തരംഗത്തെ വിശേഷിപ്പിച്ചത്. വ്യാപനം അതിതീവ്രമായിരുന്നെങ്കിലും അതിനൊത്ത നാശ നഷ്ടങ്ങളുണ്ടാക്കാതെ പിന്‍വാങ്ങുകയാണ് ഒമിക്രോണ്‍ തരംഗം. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയില്‍ ചികില്‍സയിലുളളവരുടേയും എണ്ണം കുറഞ്ഞു.

ഇന്നലെ 22,0 50 പരിശോധനകള്‍ നടത്തിയതില്‍ 1088 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ടിപിആര്‍ 4.9. ജനുവരി 25 ന് 55, 476 പോസിററീവ് കേസുകളും 49. 40 രോഗസ്ഥീരീകരണ നിരക്കും ഉണ്ടായിരുന്നിടത്തുനിന്നാണ് ഈ കുറവ്. മരണനിരക്ക് വെറും ഒന്നിലേയ്ക്ക് താഴ്ന്നതും ആശ്വാസം. മാസ്‌ക് മാത്രമാണ് നിലവിലുളള നിയന്ത്രണം. ടിപിആര്‍ ഒരു ശതമാനത്തില്‍ താഴെയെത്തിയ ശേഷം മാസ്‌ക് ഉപേക്ഷിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതു അഭിപ്രായം.

ജനസാന്ദ്രതയും പ്രായാധിക്യം ഉളളവരുടെ എണ്ണക്കൂടുതലുമൊക്കെ പരിഗണിച്ച് മാസ്‌ക് മാററിയാല്‍ മതി. എന്നാല്‍ ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോള്‍, തിരക്കില്ലാത്തയിടങ്ങളില്‍ ഒക്കെ ഇളവാകാമെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്. അതേസമയം മറ്റ് രാജ്യങ്ങളില്‍ കൂടിവരുന്ന കോവിഡ് വകഭേദം ഇവിടെ എങ്ങനെ ബാധിക്കുമെന്നാണ് ആകാംക്ഷ.

Exit mobile version