രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം; പ്രതി 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് സുപ്രിംകോടതി

 

മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം. പ്രതി 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി നിര്‍ദേശിക്കുന്ന ഉപാധികള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞു.

2021 മെയ് 20ന് പേരറിവാളന് പരോള്‍ നല്‍കിയിരുന്നു. 30 ദിവസത്തെ പരോളാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുവദിച്ചിരുന്നത്. പേരറിവാളന്റെ അമ്മ അര്‍പുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു പരോള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പേരറിവാളന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോള്‍ അനുവദിക്കണമെന്നായിരുന്നു അര്‍പുത അമ്മാളിന്റെ അപേക്ഷ.

പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളന്‍. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്. 1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്.

 

Exit mobile version