വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തില അഞ്ചുപേര്‍ വെന്തുമരിച്ചു

 

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തില അഞ്ച് പേര്‍ മരിച്ചു. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരില്‍ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാല്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ ഒരാളൊഴികെ കുടുംബത്തിലെ എല്ലാവരും മരിക്കാനാടിയായതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. വീടിനകത്ത് വലിയ തീപിടിത്തം നടന്നിട്ടും ആര്‍ക്കും രക്ഷപെടാന്‍ സാധിക്കാതെ പോയതും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ഇതോടെ സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.

വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തിയ നിലയിലാണെന്ന് റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികള്‍ ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

പുലര്‍ച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടല്‍. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചതു കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് വീടിനുള്ളിലെ തീ അണച്ചത്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹാല്‍ ചികിത്സയിലാണ്.

Exit mobile version