സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രായം കുറഞ്ഞ പ്രതിനിധിയായി അനുജ; മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി

 

സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രായം കുറഞ്ഞ പ്രതിനിധിയായി എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി ബി അനുജ. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനുജ. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ഏരിയാ ജോയിന്റ് സെക്രട്ടറിയുമാണ് അനുജ.

ആറാം വയസ്സില്‍ ബാലസംഘം അംഗമായി പ്രവര്‍ത്തനം തുടങ്ങിയ അനുജ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. സിപിഐഎം എളമക്കര പെരുമ്പോട്ട ബ്രാഞ്ച് അംഗമാണ്. മൂന്ന് ദിവസമായി തുടരുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്.

89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു.

89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍ കുമാര്‍, പി.ശശി, കെ.എസ്.സലീഖ, ഒ.ആര്‍.കേളു, വി.ജോയി എന്നിവരെ ഉള്‍പ്പെടുത്തി. മന്ത്രി ആര്‍.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

 

Exit mobile version