വിസ്മയ കേസ്; വിചാരണ അവസാന ഘട്ടത്തിലേക്ക്; പ്രതിയുടെ ജാമ്യം വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍

 

കൊല്ലം നിലമേല്‍ വിസ്മയ കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക്. പ്രതി കിരണ്‍ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത് നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതിയുടെ ജാമ്യം വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

കഴിഞ്ഞ ദിവസമാണ് വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. പ്രതിയുടെ ജാമ്യം നീതിയുക്തമായ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. പ്രധാനമായും ഡിജിറ്റല്‍ തെളിവുകള്‍ ഏറെയുള്ള കേസില്‍ അതെല്ലാം കേട്ട് നിര്‍ദേശം നല്‍കാനും ജാമ്യം വഴിയൊരുക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍പിള്ള പറഞ്ഞു.

എന്നാല്‍ ജാമ്യം ഒരുതരത്തിലും വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഇതിനോടകം തന്നെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി കഴിഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം പത്താം തീയതി യോടെ വിചാരണ പൂര്‍ത്തിയായേക്കും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുപ്രീംകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

സുപ്രംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി കിരണ്‍കുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ജയില്‍മോചിതനാകും.

Exit mobile version