ഇന്ത്യ രക്ഷാ ദൗത്യം തുടരുന്നു; കീവില്‍ കുടുങ്ങിയവരെ അതിര്‍ത്തിയില്‍ എത്തിച്ചു; രണ്ട് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും; ‘ഓപ്പറേഷന്‍ ഗംഗ’ ഊര്‍ജിതം

 

യുക്രെയിന്‍ തലസഥനമായ കീവില്‍ കുടുങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചെന്ന് ഇന്ത്യന്‍ എംബസി. പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് വിദ്യാര്‍ഥികളെ എത്തിച്ചത്.

യുക്രെയ്‌നില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഹംഗറിയില്‍ നിന്നും റുമാനിയയില്‍ നിന്നും ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ ഉച്ചക്ക് മുന്‍പ് എത്തും. ബുഡാപെസ്റ്റില്‍ നിന്ന് ഇസ്താംബൂള്‍ വഴിയാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ എത്തുന്നത്. യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മള്‍ഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാര്‍ക്കാണ്. ഹര്‍ദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

പോളണ്ട്, മള്‍ഡോവ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി മന്ത്രിമാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിര്‍ത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. നിലവില്‍ കിയവില്‍ നിന്നും 800 ഇന്ത്യക്കാര്‍ അതിര്‍ത്തി പ്രദേശത്തേക്കെത്തി. അതേസമയം, ട്രെയിനില്‍ ഇന്ത്യക്കാരെ കയറ്റാന്‍ എംബസി ഇടപെട്ടു. ഇന്ത്യക്കാരെ ട്രെയിനില്‍ കയറാന്‍ നേരത്തേ അനുവദിച്ചിരുന്നില്ല. അംബാസഡര്‍ പാര്‍ത്ഥസത്പതി യുക്രൈന്‍ മന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രവേശനം ലഭിച്ചത്.

അതേസമയം ആളുകള്‍ നേരിട്ട് അതിര്‍ത്തിയിലേക്ക് എത്തരുതെന്നും അതിര്‍ത്തിയില്‍ തിരക്കുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. സമീപമുള്ള നഗരങ്ങളില്‍ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിര്‍ദേശിച്ചിരുന്നു. പോളണ്ട് അതിര്‍ത്തി വഴി ബസ് സര്‍വീസ് തുടങ്ങി. പോളണ്ടില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. മോള്‍ഡോവയില്‍ നിന്ന് ആളുകളെ റൊമാനിയയില്‍ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചതിനെ
തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിയിരുന്നു. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

 

Exit mobile version