വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുളള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 

സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പഠിക്കാനായി കുട്ടികളുടെ മനസിനെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുളള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവ് ഇറക്കും. അതിനുശേഷം കമ്മിറ്റി കൂടി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍ 90 ശതമാനം വിദ്യാര്‍ത്ഥികളും എത്തി കഴിഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. റിവിഷന്‍ ക്ലാസുകള്‍ നടക്കുകയാണ്. പല സ്‌കൂളുകളിലും അധികസമയം ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. പാഠഭാഗം പൂര്‍ത്തീകരിക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനുമായി ടൈം ടേബിള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകള്‍ തുറന്നതോടെ വിവിധയിടങ്ങളില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ ഗതാഗത സൗകര്യ പ്രശ്‌നങ്ങളും വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പരിശ്രമത്തിലാണ്. കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസ് ഉടമകളും സഹകരിക്കുന്നുണ്ട്. ഒരുപാട് കുട്ടികള്‍ ഒരുമിച്ചു വരുമ്പോഴുണ്ടാകുന്ന സാധാരണനിലയിലെ ബുദ്ധിമുട്ടാണ് ഇപ്പോഴുളളതെന്നും മന്ത്രി വ്യക്തമാക്കി.

 

Exit mobile version