കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും

 

 

കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്. 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ സി.ബി.ഐ കോടതിയുടേതാണ് വിധി.

കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കുംഭകോണം നടന്ന് 25 വര്‍ഷത്തിനുശേഷമാണ് അന്തിമവിധി പുറത്തു വരുന്നത്. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്.

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് പൊതുപണം അന്യായമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളില്‍ നേരത്തെ തന്നെ ലാലു ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമ വിരുദ്ധമായ രീതിയില്‍ പിന്‍വലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

1996ല്‍ ഒരു മൃഗാരോഗ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തു വന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ ജാമ്യത്തിലാണുള്ളത്.

 

Exit mobile version