എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ല; ചെന്നിത്തലയെ തള്ളി വി.ഡി. സതീശന്‍

ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെന്‍ഷന്‍ പ്രായം സംബന്ധിച്ച ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ കുത്തുന്ന രീതിയിലുള്ള മറുപടി.

നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം. നിര്‍ണായക തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ കെപിസിസി വിയോജിപ്പ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി.സതീശന്റെ പരസ്യ പ്രതികരണം.

അതേസമയം, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി. അഴിമതിയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകള്‍ സി.പി.എം സംഘങ്ങള്‍ക്ക് കൈമാറി. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍ അറിയാതെ 6000 പേര്‍ക്ക് നിയമനം നല്‍കി. ടെണ്ടര്‍ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തി കൊടുക്കുന്നു.ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ നടന്നത് അഴിമതിയാണ്. വാട്സ് ആപ് വഴി വരെ നിയമനം നടത്തി. ബോര്‍ഡ് ഭൂമി നടപടി ക്രമങ്ങള്‍ ലംഘിച്ച് ആര്‍ക്ക് കൊടുത്താലും അന്വേഷിക്കണം.

മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും കാര്യങ്ങള്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്.വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ആരോപണം തെറ്റാണെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞിട്ടില്ല. മന്ത്രി കൃഷ്ണന്‍കുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് എംഎ മണി വിരട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹൈക്കോടതി സില്‍വര്‍ ലൈനിന് അനുമതി നല്‍കിയെന്ന പ്രചരണം തെറ്റാണ്.സാമൂഹിക ആഘാത പഠനം നടത്താനാണ് അനുമതി നല്‍കിയത്. കട ഉടമയ്ക്ക് എതിരായ സി.ഐ.ടി.യു സമരത്തെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ന്യായീകരിക്കുന്നത് സങ്കടകരമാണ്. പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം സി.പി.എം ഘടകങ്ങളില്‍ അഹങ്കാരം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിലെ നിലപാടുകള്‍ യു ഡി എഫ് ആലോചിച്ചാണ് തീരുമാനിക്കുന്നത്.തനിക്ക് പോലും ഒറ്റക്ക് അത്തരം തീരുമാനം എടുക്കാന്‍ ആവില്ല. ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Exit mobile version