ഹിജാബ് കേസില്‍ വാദം തുടരും; വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

 

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരും. ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്. സംസ്ഥാനത്ത് പ്രീ യൂണിവേഴ്‌സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. നിരീക്ഷണത്തെ ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂണിഫോമുള്ള കോളേജുകളില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ മൂന്ന് കോളജുകള്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്ലീം പെണ്‍കുട്ടികളുടെ സമരത്തിനിടെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ വിഷയം രാജ്യവ്യാപകമായി രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞദിവസം രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു.

ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചത്.

 

Exit mobile version