ഹിജാബ് ധരിച്ച് പരീക്ഷ ഹാളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍; പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍

 

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ ക്ലാസില്‍ നിന്നും പുറത്താക്കി. 13 എസ്എസ്എല്‍സി വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പരീക്ഷ ഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു.

അതേസമയം, കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ കോളജുകള്‍ ഹിജാബിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തി.

ഹിജാബ് കേസില്‍ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാര്‍ഥിനി സുപ്രീംകോടതിയെ സമീപിച്ചു.

കൂടാതെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാര്‍ഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാര്‍ഥിനികള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. കര്‍ണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും.

 

Exit mobile version