വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; കന്യാസ്ത്രീ മരിച്ചു

 

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസ് മാത്യു (55) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. തൃശൂരില്‍ നിന്ന് നെടുമങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

ഫാദര്‍ അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിസിയ (38) സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. തൃശൂരില്‍ നിന്നും വെള്ളൂര്‍ക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്.

ഫാദര്‍ അരുണ്‍ ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വെഞ്ഞാറമൂട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

അതേസമയം ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മല്‍ റോഷന്‍ (27), അലക്‌സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശ്ശേരി എസ്.ബി കോളേജിനു മുന്നിലാണ് അപകടം.

മൂവരും സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഷാനവാസ് ഇന്നലെ രാത്രിയും പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രുദ്രാക്ഷ്, അലക്സ് എന്നിവര്‍ ഇന്നുമാണ് മരിച്ചത്.

Exit mobile version