മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ഇന്ന് മധുവിന്റെ വീട്ടിലെത്തും; കേസിന്റെ തുടര്‍ നടത്തിപ്പ് സര്‍ക്കാര്‍ തന്നെ

 

അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാര്‍ ഇന്ന് മധുവിന്റെ മുക്കാലായിലെ വീട്ടിലെത്തും. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മുട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടര്‍ നടത്തിപ്പ് സര്‍ക്കാര്‍ തന്നെയാകും.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല. ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു

ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് സിനിമതാരം മമ്മുട്ടി രംഗത്തുവന്നത്. കുടുംബത്തിന് നിയമപരമായ വശങ്ങള്‍ പരിശോധിക്കാന്‍ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്.

മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബേര്‍ട്ട് മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാന നിയമമന്ത്രി പി രാജീവുമായും മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ ഈ കേസില്‍ ഏര്‍പ്പാടാക്കും എന്ന് അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് നല്‍കി.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് നല്‍കി. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭര്‍ത്താവ് മുരുകനെ അറിയിച്ചപ്പോള്‍, സര്‍ക്കാര്‍ വക്കീലിന്റെ സേവനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവര്‍ അറിയിക്കുകയായിരുന്നുവെന്ന് റോബേര്‍ട്ട് പറയുന്നു.

 

Exit mobile version