മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹീം കോണ്‍ഗ്രസ് വിട്ടു; കോണ്‍ഗ്രസ് തന്നെ അവഗണിച്ചു, ഭാവി തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇബ്രാഹീം

 

 

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹീം പാര്‍ട്ടി വിട്ടു. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. കോണ്‍ഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്റെ മേലുണ്ടായിരുന്ന ഭാരത്തില്‍ നിന്ന് എന്നെ മോചിപ്പിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്തെ തന്റെ അഭ്യുദയകാംക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് ഭാവി തീരുമാനങ്ങള്‍ പ്രഖ്യപിക്കും”-സി.എം ഇബ്രാഹീം വ്യക്തമാക്കി.

എസ്.ആര്‍ പാട്ടീലിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബി.കെ ഹരിപ്രസാദിനെ കഴിഞ്ഞ ദിവസമാണ് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. ”ബി.കെ ഹരിപ്രസാദ് തന്നെക്കാള്‍ ജൂനിയറായ നേതാവാണ്. എനിക്കെങ്ങനെ അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാവും? ”-സി.എം ഇബ്രാഹീം ചോദിച്ചു.

1996ല്‍ ദേവഗൗഡ മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്റെയും ടൂറിസത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു സി.എം ഇബ്രാഹീം. 2008 ലാണ് അദ്ദേഹം ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Exit mobile version