തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിനെതിരെ ഗുരുതര ആരോപണം; മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്

 

തേഞ്ഞിപ്പലം പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസിനെതിരെ പരാതിയുമായി യുവാവ്. പെണ്‍കുട്ടിയുടെ പീഡന പരാതി പറയാന്‍ സഹായിച്ചതിന് പൊലീസ് മര്‍ദിച്ചതായി പ്രതിശ്രുത വരന്‍. പെണ്‍കുട്ടിയെയും തന്നേയും മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. മനുഷ്യാവകാശ കമ്മിഷന് യുവാവ് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത് വന്നു. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് സിഐ ഭീഷണിപ്പെടുത്തിയെന്ന് യുവാവ് വ്യക്തമാക്കി. പരാതിയെപ്പറ്റി പൊലീസിനോടന്വേഷിച്ച സാമൂഹിക പ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനല്‍കി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയില്‍ ഫോണ്‍ എടുക്കാന്‍ വൈകിയാല്‍ പെണ്‍കുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോള്‍ സംഭാഷണം, വാട്സപ്പ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുകയാണ്.

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം വെളിപ്പെടുത്തുന്നത്.

 

Exit mobile version