ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനു പുറമെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഹര്‍ജിയില്‍ വാദത്തിന് പ്രോസിക്യൂഷന്‍ സമയം തേടിയത് കണക്കിലെടുത്താണ് ഇന്നത്തേക്ക് കേസ് നീട്ടിയത്. ഇതൊരു അസാധാരണ കേസാണ്. ചരിത്രത്തിലാദ്യമായാണ് ലൈംഗിക പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു.

കൂട്ടകൂറുമാറ്റത്തിന് പിന്നില്‍ ദിലീപാണ്. 20 സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. നിയമത്തെ മറികടക്കാനുള്ള സകലശ്രമങ്ങളും ദിലീപ് നടത്തുന്നതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

സത്യം തെളിയാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് നടന്‍ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് പതിവില്ലാത്ത സംഭവം. കേസിലെ ശബ്ദരേഖകള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Exit mobile version