കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

 

 

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്‌പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. 19 കാരനായ വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട കെ ടി ജോമോന്‍.

ഇന്നു പുലര്‍ച്ചെ 4നാണ് സംഭവം. ഇന്നലെ ജോമോന്‍ ഷാന്‍ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. കൊന്നു എന്ന് പറഞ്ഞ് ജോമോന്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മുള്ളന്‍ കുഴി കീഴ്കുന്ന് ഭാഗത്താണ് ഇരുവരുടെയും വീടുകള്‍. നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

അല്‍പ സമയത്തിനകം ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുടെ പേരില്‍ മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു കാപ്പ് ചുമത്തിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു തന്നെയാണ് ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടു പോയത് എന്നാണ് സൂചന.

നിരന്തരമായ മര്‍ദനത്തെ തുടര്‍ന്നാണ് ഷാന്‍ ബാബു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒന്നരക്ക് തന്നെ ഷാനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഷാന്‍ ബാബുവിനെ തല്ലിക്കൊന്ന് സ്റ്റേഷന് മുന്നിലിടുന്നത്.

Exit mobile version