തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും

 

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാം തരംഗത്തില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

23,989 പേര്‍ക്ക് കൂടി തമിഴ്നാട്ടില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8,963 രോഗികള്‍ ചെന്നൈ നഗരത്തില്‍ നിന്ന് മാത്രമാണ്. 15.3 ശതമാനമാണ് ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയില്‍ 28.6 ശതമാനമാണ് ടിപിആര്‍. ചികിത്സയില്‍ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. നേരത്തെ, കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു. അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ നീട്ടിയിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്ച കൂടി നീട്ടിയത്. ഈ മാസം 22 വരെ നിയന്ത്രണങ്ങള്‍ ഇവിടെ ബാധകമായിരിക്കും.

Exit mobile version