കോട്ടയം: കോട്ടയം ജില്ലാ ജയിലിനുള്ളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു. വിചാരണയ്ക്കായി കോടതിയിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടെ ബീഡി വാങ്ങി നൽകാഞ്ഞതിൽ ക്ഷുഭിതനായ വാകത്താനം പൊങ്ങത്താനം ശാന്തിനഗര്‍ കോളനിയില്‍ മുള്ളനനയ്ക്കല്‍ മോനുരാജ് (24) എന്നയാളാണ് അക്രമം കാട്ടിയതു . നാഗമ്പടം മുതൽ പൊലീസുകാരുമായി ഉടക്കിയ പ്രതി ഒടുവിൽ , ജയിലിനുള്ളിൽ വച്ച് കൈ വിലങ്ങിന് പൊലീസുകാരന്നെ ഇടിക്കുകയായിരുന്നു. എറണാകുളത്ത് ബൈക്ക് മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മോനു രാജ്.
ബൈക്ക് മോഷണക്കേസിൽ കഴിഞ്ഞ വർഷം നവംബർ 12 നാണ് ഗാന്ധിനഗർ പൊലീസ് മോനുരാജ് നെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ, മറ്റൊരു കേസിൽ വിചാരണയ്ക്കായി എറണാകുളത്തേയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് പൊലീസുകാരനെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ജില്ലാ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ആർ.എം മനോജിനെ ജില്ലാ ജനറൽ ആശുപത്രി പ്രവേശിപ്പിച്ചു.
കേസുകളുടെ നടപടികൾക്കായി എറണാകുളത്തെ സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ശേഷം കെ.എസ്.ആർ.ടി.സി ബസിൽ നാഗമ്പടത്തേക്ക് മോനുവുമായി പോലീസ് എത്തി. ഇതിനിടെ ബീഡി വാങ്ങിനല്‍കണമെന്നാവശ്യപ്പെട്ട് പോലീസുമായി ഇയാള്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാഗമ്പടത്ത് ബസിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോറിക്ഷയിൽ പ്രതിയുമായി ജില്ലാ ജയിലിലേക്ക് പോയി.
കോട്ടയം ജില്ലയിലെ വാകത്താനം, ചങ്ങനാശേരി, അയർക്കുന്നം എന്നീ പൊലീസ് സറ്റേഷനുകളിലും ചങ്ങനാശേരി എക്‌സൈസിലും ഇയാൾക്കെതിരെ ക്രിമിനൽക്കേസുകൾ നിലവിലുണ്ട്. വധശ്രമം, കഞ്ചാവ് ക്ച്ചവടം, പിടിച്ചുപറി , മോഷണം, കുരുമുളക് സ്‌പ്രേ ആക്രമണം, ബൈക്ക് മോഷണം എന്നീ കേസുകളിലെല്ലാം ഇയാൾ പ്രതിയാണ്. 24 വയസിനിടെ പതിനാറ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു.
