വീട്ടിൽ അതിക്രമിച്ചുകയറി സ്വർണവും പണവും കവർന്നു; പുറത്ത് പറയാതിരിക്കാൻ ലൈംഗിക അതിക്രമം മൊബൈലിൽ ചിത്രീകരിച്ചു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മരുതൂർക്കടവിൽ താമസിക്കുന്ന യുവതിക്ക് നേരെ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കവർന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശികളായ കിച്ചു എന്ന് വിളിക്കുന്ന ഹേമന്ദ് (27), ധനുഷ് എന്ന് വിളിക്കുന്ന വിന്ധ്യൻ (34), കരമന നെടുങ്കാട് സ്വദേശി പുഞ്ചിരി വിനോദ് എന്ന് വിളിക്കുന്ന വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയും സ്വർണവും പണവും കവരുകയും ചെയ്തുവെന്നാണ് കേസ്.

ഫോർട്ട് പൊലീസും കന്റോൺമെന്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. കഴിഞ്ഞ 21നായിരുന്നു സംഭവം. അതിക്രമത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ ഭർത്താവാണ് പിടിയിലായ ഹേമന്ദ്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം ഭാര്യവീട്ടുകാരെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം.

ആക്രമണ വിവരം പുറത്ത് പറയാതിരിക്കാനായി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി അത് മൊബൈലിൽ ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു. ഫോർട്ട് അസി. കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

ഹേമന്ദിന്റെ പേരിൽ മലയിൻകീഴ് പൊലീസിനെ വടിവാൾ വീശി ആക്രമിച്ചതും കഠിനംകുളത്ത് ബോംബെറിഞ്ഞ് ജുവലറി കൊള്ളയടിച്ചത് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വിന്ധ്യനും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പുഞ്ചിരി വിനോദ് കാപ്പ നിയമപ്രകാരം നടപടി നേരിടുന്നയാളുമാണ്.

Exit mobile version