സംഘടനകള്‍ നല്ലതാണ്, ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാന്‍ ആളുണ്ടാകുന്നത് നല്ല കാര്യം; ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ വെളിച്ചം കാണണമെന്ന് സംയുക്ത മേനോന്‍

സിനിമയില്‍ സംഘടനകള്‍ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാന്‍ ആളുണ്ടാകുന്നത് നല്ല കാര്യമാണെന്നും നടി സംയുക്താ മേനോന്‍. പുതിയ ചിത്രമായ കടുവയുടെ പ്രചരാണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താര സംഘടനയായ അമ്മയിലും വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിലും താന്‍ മെംബര്‍ അല്ല. വേറൊന്നും കൊണ്ടല്ല ഒരു സംഘടനയില്‍ ഭാഗമാകുമ്പോള്‍ അതിന് നമ്മള്‍ കൊടുക്കേണ്ട കമ്മിറ്റ്മെന്റും ഇന്‍വോള്‍വ്മെന്റും ഉണ്ട്. അത് കൊടുക്കാന്‍ പറ്റുന്ന, ഒരു മെംബര്‍ ആയിരിക്കും താനെന്ന് വിശ്വസിക്കുന്നില്ല.

അതേ സമയത്ത് തന്നെ ഈ രണ്ട് സംഘടനകളും അത്യാവശമാണ്, ആവശ്യവുമാണെന്നും താരം പറഞ്ഞു. കടുവയില്‍ മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിച്ചതു കൊണ്ട് അമ്മ വേഷങ്ങളുടെ ലേബല്‍ വരുമെന്ന് കരുതുന്നില്ല. നേരത്തെ വെളളത്തിലും അമ്മയായി അഭിനയിച്ചിരുന്നു. പൃഥ്വിരാജ് അടക്കമുളള താരങ്ങള്‍ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്നില്ലെന്നും നടിമാരോട് മാത്രമാണ് ഈ രീതിയില്‍ ചോദ്യങ്ങള്‍ ഉണ്ടാകുന്നതെന്നും സംയുക്ത പറയുന്നു.

അല്ലെങ്കില്‍ സിനിമകളില്‍ സ്ത്രീകളെ പ്രസന്റ് ചെയ്യുന്ന രീതിയില്‍, കഥാപാത്രങ്ങളെ പ്രസന്റ് ചെയ്യുന്ന രീതിയില്‍, ഡയലോഗുകള്‍, ഇതെല്ലാം ആരെങ്കിലും ചൂണ്ടിക്കാട്ടുന്നേരമാണ് ഇതിലൊരു പ്രശ്നം ഉണ്ടെന്ന് മനസിലാകുന്നത്. ആ പ്രോബ്ളം ആദ്യം മുന്നോട്ട് വെക്കുന്നു, അതില്‍ ചര്‍ച്ചകള്‍ നടക്കുന്നു, പിന്നീടാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. മലയാള സിനിമ മാത്രമല്ല, ലോകം മുഴുവന്‍ പലരീതിയിലുളള റെവല്യൂഷണറിയായിട്ടുളള മൂവ്മെന്റ്സ് നടക്കുന്ന സമയമാണിത്.

പല രീതിയിലുളള ആശയങ്ങള്‍ മുന്നോട്ട് വരുന്ന സമയമാണിത്. ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്നത് ചോദ്യം ചെയ്യാന്‍ ആള് ഉണ്ടാകുക എന്നതാണ്, അത് നല്ലൊരു കാര്യമാണ്. ഞാന്‍ അതില്‍ ഒഫീഷ്യലി മെംബര്‍ അല്ലാ എന്നുമാത്രമേയുളളൂ, അവര്‍ മുന്നോട്ട് വെക്കുന്ന പല കാര്യങ്ങളും ഈ പറഞ്ഞത് പോലെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയിട്ടാണല്ലോ, അതെല്ലാം വെളിച്ചം കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് സംുക്താ മേനോന്‍ പറഞ്ഞു.

 

Exit mobile version