നടന്‍ വി.പി. ഖാലിദ് അന്തരിച്ചു

നാടക, സീരിയല്‍ നടന്‍ വി.പി. ഖാലിദ് എന്ന കൊച്ചിന്‍ നാഗേഷ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈക്കത്തെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.

വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ മക്കളാണ്.

പ്രൊഫഷണല്‍ നാടകരംഗത്ത് കൊച്ചിന്‍ സനാതനയുടെ എഴുന്നള്ളത്ത്, ആലപ്പി തിയറ്റേഴ്‌സിന്റെ ഡ്രാക്കുള, അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല സൂപ്പര്‍ഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ സ്വാധീനം വെസ്റ്റേണ്‍ ഡാന്‍സിലേക്ക് നയിച്ചു. റോക്ക് & റോള്‍, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ അഭ്യസിച്ച ഖാലിദ്, ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയില്‍ നിന്നും മാജിക്കും അഭ്യസിച്ചിരുന്നു. സൈക്കിള്‍ യജ്ഞ ക്യാമ്പില്‍ റെക്കോര്‍ഡ് ഡാന്‍സറായുള്ള പ്രകടനം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നതിനാല്‍ സംഗീതം, നൃത്തം, പാവകളി, മാജിക്, സര്‍ക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

1973ല്‍ പി.ജെ ആന്റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികള്‍, പൊന്നാപുരം കോട്ട തുടങ്ങി എട്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് വി.പി ഖാലിദ്. താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിന്‍ വെളളം, സണ്‍ഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.

 

Exit mobile version