വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കും. ശക്തമായ തെളിവുകള്‍ നിരത്തി ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തിരുമാനം.

കഴിഞ്ഞ ഒരുമാസമായി ദുബായിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിജയ് ബാബുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചു.

അതേസമയം, വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ചു നല്‍കിയ സംഭവത്തില്‍ നടന്‍ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു. വിജയ് ബാബുവിന്റെ പേരില്‍ കേസെടുക്കുന്നതിന് മുമ്പാണ് എടിഎം കാര്‍ഡ് എത്തിച്ച് നല്‍കിയത്. കാര്‍ഡ് എടുക്കാതെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. എത്തിച്ചു നല്‍കാന്‍ സാധിക്കുമോ എന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്റെ ഭാര്യയാണ് തന്നെ സമീപിച്ചതെന്നും സൈജു കുറുപ്പ് മൊഴി നല്‍കി.

പരമാവതി തെളിവുകള്‍ ശേഖരിച്ച് മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തിരുമാനം. പരാതി ശരിവെക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.

സിനിമയില്‍ അവസരം നല്‍കാത്തതിന്റ പേരില്‍ കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങള്‍ അവിടെ വച്ചാണ് അറിഞ്ഞതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അന്യേഷണ സംഘം വിജയ് ബാബുവിന്റ അറസ്റ്റ് രേഖപ്പെടുത്തും.

Exit mobile version