വിജയ് ബാബുവിന്റെ അറസ്റ്റ് അടുത്ത ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞു; അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും നിര്‍ദേശം

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ നടന്‍ വിജയ് ബാബു ഇന്നലെയാണ് കൊച്ചിയില്‍ എത്തിയത്. എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ ഹാജരായത്. ഇന്നലെ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഉഭയകക്ഷി സമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍ എന്നുമായിരുന്നു വിജയ് ബാബു മൊഴി നല്‍കിയത്.

കൂടാതെ ഒളിവില്‍ പോകാന്‍ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ വിജയ് ബാബു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഒപ്പം പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും വിജയ് ബാബു ഇന്നലെ പൊലീസിന് കൈമാറിയിരുന്നു.

ഇക്കാര്യത്തിലും വിശദമായ ചോദ്യം ചെയ്യല്‍ ഇന്ന് ഉണ്ടാകും. അതിനാല്‍ രാവിലെ 9 മണിക്ക് ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് പൊലീസ് ഇന്നലെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്.

 

Exit mobile version