വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി; നിയമ സംവിധാനത്തില്‍ വിശ്വാസമെന്ന് പ്രതികരണം

യുവനടിയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. തേവര പോലീസ് സ്റ്റേഷനില്‍ വച്ചാണ് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെയാണ് വിജയ് ബാബു ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയത്.

അന്വേഷണത്തോട് സഹകരിക്കുമെന്നും നിയമ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു പറഞ്ഞു. ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് വിജയ് ബാബു വിദേശത്ത് നിന്ന് നാട്ടിലേക്കെത്തിയത്.

സത്യം പുറത്തു കൊണ്ടുവരും. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണെന്നും വിജയ് ബാബു കൊച്ചിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടില്‍ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശത്തെ എതിര്‍ത്ത പ്രോസിക്യൂഷനോട്, പ്രതി നാട്ടില്‍ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ കഴിഞ്ഞ ഒരുമാസമായി അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ നാടകമാണോയെന്നും ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി.

വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന് ചോദിച്ച കോടതി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്നും നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

Exit mobile version