വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം; മറ്റന്നാള്‍ വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

യുവനടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. മറ്റന്നാള്‍ കേസ് കോടതി വീണ്ടും കോടതി പരിഗണിക്കും. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും.

കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണമെന്നും വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് എന്താണ് ഇത്ര ദൃതിയെന്നും കോടതി ചോദിച്ചു. ആദ്യം നാട്ടിലെത്തട്ടെ അതിനു ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പോലീസിന് അറസ്റ്റ് ചെയ്യാമല്ലോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹരജി പരിഗണിക്കുന്നത്.

നേരത്തെ, വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സമീപകാലത്തു വിജയ് ബാബുവിന്റെ ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. ഇന്നലെ നാട്ടില്‍ മടങ്ങിയെത്തുമെന്നാണു വിജയ് ബാബു അഭിഭാഷകന്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

മാര്‍ച്ച് 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്ന നടിയുടെ പാരിതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. എന്നാല്‍ നിയമ നടപടിയില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

പ്രതി നാട്ടിലെത്തിയശേഷം ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പ് ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

Exit mobile version