വിജയ് ബാബുവിന്റെ ജാമ്യം ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് വാറന്റ് വാങ്ങിയെന്നും ദുബായിലുള്ള വിജയ് ബാബു കൊച്ചിയിലെത്തിയാല്‍ അറസ്റ്റിലാകുമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് തവണയും വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു. വിജയ് ബാബു ആദ്യം കേരളത്തില്‍ എത്തട്ടെ എന്നും രേഖകളെല്ലാം കോടതിയ്ക്ക് നല്‍കട്ടേ എന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.

ഈ മാസം 30 ന് കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
വിജയ് ബാബു തിരിച്ചെത്തുന്നത് വരെ ഇടക്കാല ജാമ്യം നല്‍കിക്കൂടെ എന്ന് കോടതി വാക്കാല്‍ ചോദിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. തുടര്‍ന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഇടക്കാല ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകും. അതേ സമയം ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണം.

എന്നാല്‍ കേരളത്തിലെത്തിയാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ാം തീയതി പുലര്‍ച്ചയോടു കൂടി വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് വിജയ്ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

 

Exit mobile version