വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പൊലീസ്

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തില്‍ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും.

സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ തുടങ്ങും.

യുവതിയുടെ വാക്കുകള്‍:

ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബര്‍ മാസത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാന്‍ കണ്ടുമുട്ടിയത്. ഞങ്ങള്‍ ചില പ്രൊഫഷണല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, പിന്നീട് അയാള്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു, ഞാന്‍ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തില്‍ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാന്‍ സ്വയം മുന്നോട്ടു വന്നു. ഇതിനിടയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാള്‍ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാന്‍ അത് നിരസിച്ചു ജോലി തുടര്‍ന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ! ഭാഗ്യവശാല്‍, എന്റെ റിഫ്‌ലെക്‌സ് പ്രവര്‍ത്തനം വളരെ വേഗത്തിലായിരുന്നു, ഞാന്‍ ചാടി പുറകോട്ടേക്ക് മാറി അവനില്‍ നിന്ന് അകലം പാലിച്ചു. ഞാന്‍ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ വീണ്ടും എന്നോട് ചോദിച്ചു ‘ഒരു ചുംബനം മാത്രം?’. ഇല്ല എന്ന് പറഞ്ഞു ഞാന്‍ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാന്‍ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യര്‍ത്ഥിച്ചു. പേടിച്ച് ഞാന്‍ സമ്മതിച്ചു. ചില ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞാന്‍ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിച്ചില്ലെങ്കിലും, അയാള്‍ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടില്‍, അയാള്‍ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താല്‍ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ ഇതിനുശേഷം നിര്‍ത്തി. എത്ര സ്ത്രീകള്‍ക്ക് ഇതിലും മോശമായ അനുഭവം അയാളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും?. സഹായം വാഗ്ദാനം ചെയ്ത് ദുര്‍ബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിര്‍മ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

എത്ര സ്ത്രീകള്‍ക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചു. അയാളില്‍ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടര്‍ന്നാണ് ഞാന്‍ ഇത് എഴുതുന്നത്.അയാള്‍ തീര്‍ച്ചയായും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേര്‍ അവള്‍ക്കെതിരെ തിരിയുമ്പോള്‍ എനിക്ക് മൗനം പാലിക്കാന്‍ സാധിക്കുന്നില്ല. ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നല്‍കി മുതലെടുക്കന്‍ ശ്രമിക്കുന്ന ഒരാളാണ് അയാള്‍ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അതിജീവിതക്ക് വേണ്ടി ഞാന്‍ ശബ്ദം ഉയര്‍ത്തും. എന്നും അവള്‍ക്കൊപ്പം നില്‍ക്കും. അവള്‍ക്ക് നീതി കിട്ടുന്നത് വരെ..

കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ – ‘സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല’ എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകള്‍ ഇതിലേക്ക് ചുവടുവെക്കാന്‍ ഭയപ്പെടരുത്. നന്ദി,

 

Exit mobile version