വണങ്ങുന്നത് ആചാരത്തിന്റെ ഭാഗം; സംസ്‌കാരമില്ലാത്തവരോട് ഒന്നും പറയാനില്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി

കൈനീട്ട വിവാദത്തില്‍ വിശദീകരണവുമായി സുരേഷ്ഗോപി എംപി. വണങ്ങുക എന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കിയത് വിവാദമായിരുന്നു. കുട്ടികള്‍ വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിക്കുന്ന വിഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്.

സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയതും ചര്‍ച്ചയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറിക്കി. വിഷുദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്ഗോപി എംപി നല്‍കിയത്.

ജില്ലയുടെ വിവിധയിടങ്ങളിലാണ് സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം പരിപാടി നടന്നത്. ബിജെപി ജില്ലാഘടകമായിരുന്നു സംഘാടകര്‍. വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപി മേല്‍ശാന്തിക്ക് പണം നല്‍കി. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് നല്‍കിയത്. വിഷുദിനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാനാണ് പണം കൈമാറിയത്.

സംഭവമറിഞ്ഞ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐഎം, സിപിഐ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം അധികൃതരെ നേരില്‍ കണ്ടായിരുന്നു പ്രതിഷേധമറിയിക്കല്‍. സുരേഷ് ഗോപിയുടെ വിഷുകൈ നീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആരോപണം.

 

Exit mobile version