ഫിയോക് യോഗത്തില്‍ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യന്‍, രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ്

 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനാണെന്ന് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിന് ആദിരിക്കുന്നതായിരുന്നു ഫിയോക് യോഗത്തില്‍ നടന്നത്. ‘അക്കാദമി ചെയര്‍മാന്‍ എന്നത് നിസ്സാരമായിട്ടുള്ള ജോലിയല്ല. വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ്. ആര്‍ക്കും വേദനയുണ്ടാക്കാതെ എല്ലാവരേയും സമാന്തരമായി കൊണ്ടുപോകണം. നല്ല അറിവ് വേണം, എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യും.’ ദിലീപ് പറഞ്ഞു.

ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് വൈസ് ചെയര്‍മാന്‍. ആന്റണി പെരുമ്പാവൂര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ ഭാവന അതിഥിയായി എത്തിയപ്പോള്‍ രഞ്ജിത്താണ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോള്‍ രഞ്ജിത്ത് കാണാന്‍ പോയ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത്ത് വിശദീകരിച്ചിരുന്നു. ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ല. സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.

അന്നേ ദിവസം തന്റെ കൂടെയുണ്ടായിരുന്ന നടന്‍ സുരേഷ് കൃഷ്ണക്കൊപ്പമാണ് രജ്ഞിത്ത് സബ്ജയിലില്‍ ദിലീപിനെ കണ്ടത്. യാത്രയിലുടനീളം സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനിറ്റ് സബ്ജയിലിന്റെ അവിടെയൊന്ന് നിര്‍ത്തണമെന്നും ദിലീപിനെ കാണണമെന്നും പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോയെന്നും ചോദിച്ചു. പുറത്തിരിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ അപകടം വലുതായിരിക്കുമെന്ന് തോന്നി. ഒരു പക്ഷെ തന്നെ ഇവിടെ കണ്ടാല്‍ ക്യാമറയുമായി ആളുകള്‍ എത്തും. കാര്യങ്ങള്‍ തിരക്കും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനാണ് ജയിലിലേക്ക് പോയത് എന്നായിരുന്നു രഞ്ജിതിന്റെ വിശദീകരണം. സൂപ്രണ്ടിന്റെ മുറിയിലാണ് താന്‍ ഇരുന്നത്. ദിലീപിനെ കണ്ടപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചു. പിന്നീട് ദിലീപും സുരേഷ് കൃഷ്ണയും മാറിയിരുന്ന് സംസാരിച്ചു. അവര്‍ അടുത്ത ബന്ധമുള്ളവരായിരുന്നു. സുപ്രണ്ടും ഞാനും ജയിലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമയെകുറിച്ചാണ് സംസാരിച്ചതെന്നും രഞ്ജിത് പറഞ്ഞു.

 

Exit mobile version