പ്രാര്‍ത്ഥിച്ചത് തുപ്പിയതാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹം അധപതിച്ചു; വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്, ഷാരൂഖിന് പിന്തുണയുമായി നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍

 

ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനു മുന്‍പില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്. രാഷ്ട്രീയം ഏറ്റവും തരം താണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും വളരെ സങ്കടകരമായ സാഹചര്യമാണിതെന്നും ഊര്‍മിള പ്രതികരിച്ചു.

”പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ അധപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്”- ഊര്‍മിള പ്രതികരിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്. ശിവാജി പാര്‍ക്കിലായിരുന്നു സംസ്‌കാരം. ഇന്ത്യയുടെ വാനമ്പാടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. അവരില്‍ ലതാ മങ്കേഷ്‌കറിന് ദുആ (പ്രാര്‍ത്ഥന) ചെയ്ത് ആദരാഞ്ജലി അര്‍പ്പിച്ച ഷാരൂഖ് ഖാന്റെ ചിത്രം ഉപയോഗിച്ച് വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. ഹരിയാനയിലെ ബി.ജെ.പി. നേതാവ് അരുണ്‍ യാദവ് തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയായിരുന്നു.

 

Exit mobile version