ഭാഷാ പ്രയോഗം കഥാസന്ദര്‍ഭത്തിന് യോജിച്ചത്; ചുരുളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

 

 

ചുരുളി സിനിമയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. സിനിമയിലെ ഭാഷാ പ്രയോഗം കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. എ.ഡി.ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോം പൊതുഇടമായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.

ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേര്‍ക്കുകയായിരുന്നു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version